മദ്യ വില്പനശാലകൾ തുറക്കാൻ കേന്ദ്ര സർക്കാരിന്റെ അനുവാദം

0
336

ന്യൂഡൽഹി: കേന്ദ്ര സർക്കാർ രാജ്യത്ത് മദ്യശാലകൾ തുറക്കാൻ അനുവാദം നൽകി. നിലവിൽ ലോക്ക് ഡൗൺ മൂന്നാം ഘട്ടത്തിലേയ്ക്കു കടക്കുമ്പോൾ സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് കേന്ദ്ര സർക്കാർ മദ്യ ശാലകൾ തുറക്കാൻ ഇപ്പോൾ അനുവാദം നൽകിയിരിക്കുന്നത്. എന്നാൽ, മദ്യശാലകൾ തുറക്കാൻ സമ്മതിച്ചിരിക്കുന്നത് വളരെ കർശന നിയന്ത്രണങ്ങളോടെയാണ് . ഇതോടൊപ്പം തന്നെ മറ്റൊരു പ്രധാന കാര്യം ബാറുകൾ തുറക്കാനോ പൊതു സ്ഥലങ്ങളിൽ ഇരുന്ന് മദ്യപിക്കാനോ അനുവാദം നൽകിയിട്ടില്ല.

എന്നാൽ, കണ്ണൂർ കോട്ടയം ജില്ലകളുൾപ്പടെ റെഡ് സോണിൽപ്പെട്ടവയിൽ മദ്യവിൽപ്പന ശാല തുറക്കാനുള്ള സാധ്യത ഏറെ കുറവാണ് എന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ സൂചന നൽകുന്നു.

അഞ്ചു പേരിൽ കൂടുതൽ മദ്യവിൽപ്പന ശാലകളിൽകൂടി നിൽക്കാൻ പാടില്ല. രണ്ടു പേർ തമ്മിൽ ആറടിയിൽ അധികം അകലം ഉണ്ടായിരിക്കണം. മദ്യവിൽപ്പന ശാലകൾ രാവിലെ ഏഴു മണി മുതൽ വൈകിട്ട് ഏഴു മണി വരെ മാത്രമേ തുറന്നു പ്രവർത്തിക്കാൻ പാടുള്ളു. കർശന ജാഗ്രതയും നിയന്ത്രണവും ഇവിടങ്ങളിൽ ഉണ്ടാകുമെന്നും വ്യക്തമാക്കുന്നു.

മദ്യവിൽപ്പന സംസ്ഥാനത്തിന്റെ പ്രധാനവരുമാന മാർഗങ്ങളിൽ ഒന്നാണ് . ലോക്ക് ഡൗൺ കാലത്ത് സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് ബിവറേജസ് ചില്ലറ വിൽപ്പന ശാലകൾ അടക്കം അടച്ചു പൂട്ടിയതും. ആദ്യം സംസ്ഥാന സർക്കാർ മദ്യവിൽപ്പന ശാലകൾ അടച്ചിടാതിരിക്കാൻ പലരീതികളിൽ ശ്രെമിച്ചെങ്കിലും ഇത് എങ്ങും എത്തിയില്ല. തുടർന്നാണ് ഇവ അടച്ചു പൂട്ടിയത്.

എന്നാൽ,മദ്യവിൽപ്പന ശാലകൾ ഏതൊക്കെ സോണുകളിൽ തുറക്കും എന്ന കാര്യത്തിൽ വ്യക്തതയുണ്ടായിട്ടില്ല. ഓറഞ്ച് സോണുകളിലും ഗ്രീൻ സോണുകളിലും മാത്രമാണ് മദ്യവിൽപ്പന ശാലകൾ തുറക്കാൻ അനുവാദം നൽകിയത് എന്നതാണ് നിലവിലെ സൂചന.

കേന്ദ്ര സർക്കാരിന്റെ ഉത്തരവ് കണ്ടിട്ടില്ലെന്നു കേരള എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണൻ പറഞ്ഞു. ഇപ്പോളത്തെ ചുറ്റുപാടിൽ കേന്ദ്രത്തിന്റെ ഉത്തരവിന്റെ വിവരങ്ങൾ പുറത്തു വന്ന ശേഷം മാത്രമേ ഈ കാര്യത്തിൽ സംസ്ഥാനങ്ങളുടെ നിലപാട് വ്യക്തമാക്കാൻ സാധിക്കൂ. ലോക്ക് ഡൗണിലെ ഇളവുകൾ സംബന്ധിച്ചു കൊറോണ വിദഗ്ധ സമിതിയും, മന്ത്രിസഭാ യോഗവും, ചർച്ച ചെയ്യും. കൂടുതൽ തീരുമാനങ്ങൾ ഇതിനു ശേഷമാവും ഉണ്ടാകുക എന്നും അദ്ദേഹം വ്യക്തമാക്കി.

കൂടുതൽ നടപടികൾ കേന്ദ്ര സർക്കാരിന്റെ ഉത്തരവ് കണ്ടെത്തിയ ശേഷം ആരംഭിക്കും. വ്യാജമദ്യ നിർമ്മാണവും വിൽപ്പനയും വിതരണവും കേരളത്തിൽ ശക്തമായിട്ടുണ്ട്. കേന്ദ്ര സർക്കാരിനെ ഈ സാഹചര്യം ബോധ്യപ്പെടുത്തിയിട്ടുണ്ട്. പൊലീസും എക്‌സൈസും ശക്തമായി തന്നെ പരിശോധനകൾ നടത്തി നിരവധി വ്യാജമദ്യമാഫിയയെയും സംഘത്തെയും ഈ കാലയളവിൽ തന്നെ പിടികൂടിയിട്ടുമുണ്ട്. ഇപ്പളത്തെ ഈ അവസ്ഥയിൽ നിന്നും അപകടകരമായ സാഹചര്യത്തിലേയ്ക്കു പോകും മുൻപ് തന്നെ എന്തു ചെയ്യാം എന്ന കാര്യത്തിൽ സർക്കാർ ആലോചിക്കുന്നുണ്ടെന്നു മന്ത്രി ടി.പി രാമകൃഷ്ണൻ പറഞ്ഞു.